Aa kugramathil - Changampuzha - Athira Madhu

 

സ്പന്ദിക്കുന്ന അസ്ഥിമാടം/ആ കുഗ്രാമത്തിൽ
വിലസി വിഗതാലസം മൂന്നു സംവത്സരം വിജയനോടുകൂടിയാ നാട്ടിൻപുറത്തു ഞാൻ. ഒരുചെറിയ കുഗാമമാണെങ്കിലെന്തെനി- യ്ക്കരുതിനി മറക്കാനവിടെയെൻ ജീവിതം. നഗരസുഖമേ, നീ നമസ്കരിച്ചീടുകാ നഗവനതലങ്ങൾതൻ നഗ്നപാദങ്ങളിൽ. അവനതശിരസ്കയായ് നിൽക്കേണ്ടതാണു നീ- യവിടെയെഴുമോരോ സമൃദ്ധിതൻ മുന്നിലും! പല പല ജനങ്ങൾതൻ കോലാഹലങ്ങളാ- ലലകളിളകീടാത്ത ശാന്താന്തരീക്ഷവും അവികലസമാധാനസങ്കേതകങ്ങൾപോ- ലവിടവിടെയായ്ക്കാണുമോലപ്പുരകളും; ഒരു പരിധിയില്ലാത്ത പച്ചവിരിപ്പിനാൽ കരൾ കവരുമോരോ പരന്ന പാടങ്ങളും; അകലെയൊരു ചിത്രം വരച്ചപോലന്തിയിൽ ചൊകചൊകമിനുങ്ങുന്ന കുന്നിൻമുടികളും; വഴിയിലരയാലിൻ ചുവട്ടിലത്താണിത- ന്നരുകിലൊരു തണ്ണീർകൊടുക്കുന്ന പന്തലും; എതിരെയൊരു പൊട്ടക്കിണറും കളിത്തട്ട- മോരു ചെറിയ കാടും; ഭഗവതീക്ഷേത്രവും; സ്മരണയുടെ സമ്മതം ചോദിപ്പു സന്തതം ഹൃദയമിത വീണ്ടുമാച്ചിത്രം വരയ്ക്കുവാൻ! മമ ചപലചിന്തകളിന്നും കിടപ്പതു- ണ്ടവിടെയൊരു വീടിന്റെ മങ്ങിയ മൂലയിൽ. പരിചിലുയരുന്നുണ്ടതോർക്കുമ്പൊഴേയ്ക്കു, മി- ന്നൊരു മധുരഗാന, മെന്നാത്മതന്തുക്കളിൽ! വിജയനോടുകൂടിയെൻ വിദ്യാലയൊത്സവം വിജയമയമായിതെൻ വിദ്യാർത്ഥിജീവിതം. അവനൊടൊരുമിച്ചാക്കൃഷകാലയാന്തത്തി- ലൊരു നിരഘനാകം നിരന്തരം കണ്ടു ഞാൻ. പകുതിപുരവാതിൽ മറഞ്ഞു, മന്ദസ്മിതം പകരുമൊരു ലജ്ജാമധുരമാമാനനം; ഉടൽ മുഴുവനൊന്നോടെ കോരിത്തരിയ്ക്കുമാ- റുയരുമൊരു നേരിയ മഞ്ജീരശിഞ്ജിതം; അയൽമുറിയിൽ നിന്നും കിളിവാതിലിലൂടെ, യെ- ന്നരികിലണയുന്നൊരാ മല്ലികാസൌരഭം- മതി, യിനിയുമെന്തിനാ മംഗളസ്വപ്നമോർ- ത്തതിവിവശചിത്തനായ് വീർപ്പിട്ടിടുന്നു ഞാൻ? അതിചപലസങ്കൽപശൃംഗാരലീലത- ന്നലകളിലനാകുലമാറാടിയങ്ങനെ; മധുരതരഭാവിയോടർഥിച്ചു മന്മനം മമ സഖിയൊടൊത്തുള്ള ദമ്പത്യജീവിതം!.... മനുജനവകാശിയാണാശയ്ക്കു, ഞാനതിൻ- മലർ നിരകൾ കാക്കുന്നൊരുദ്യാനപാലകൻ! അനുഭവമെനിയ്ക്കനുകൂലമാകാഞ്ഞതി- ലണുവുമസുഖം ഹൃത്തിലങ്കുരിപ്പീല മേ! മഹിയിലിനി മറ്റൊന്നുമില്ലെനിയ്ക്കെങ്കിലും മതി, മധുരമാമാസ്മൃതികൾ മാത്രം മതി!! ....